കുറ്റിക്കാടിനുള്ളിൽ കരിയിലകൾ എരിഞ്ഞമരുന്ന ശംബ്ദം ......ഇരുട്ട് പുതച്ചുള്ള രാത്രി ...എങ്ങുനിന്നോ വഴിതെറ്റിവന്ന കുളിർകാറ്റ് മരങ്ങളെ കോരിത്തരിപ്പിച്ചു . മഞ്ഞിൻറെപുക മരങ്ങൾക്കിടയിലൂടെ ഒഴുകി നടന്നു . കാടിനുള്ളിൽ ഏതൊക്കെയോ മൃഗങ്ങളുടെ ഭയാനക ശബ്ദങ്ങൾ .തകർന്നടിഞ്ഞ പഴയൊരു വീടിൻറെ ചുമരുമാത്രം . ഏതോ കാലത്തെ സ്മാരകമായി അതിൻറെ ശേഷിപ്പുകൾ മാത്രം .....
ആ കാടിനുള്ളിൽ ഒറ്റപ്പെട്ട് ചിതലരിച്ച അവശിഷ്ടങ്ങൾക്കിടയിൽ ശരീരമാസകലം വെട്ടേറ്റ് ചേതനയറ്റ ഒരു ശവശരീരം .... ചോരയുടെ ഗന്ധം ഇനിയും നീങ്ങിയിട്ടില്ല ! ആ ശവശരീരത്തിനടുത്ത് ഒരു കല്ലിൽ ശരീരത്തിൻറെ ആത്മാവ് ഒരു മഞ്ഞുരൂപം പോലെ ഇരിക്കുന്നു .ഇരുട്ടിലെ ആ നേർത്തരൂപം സംസാരിച്ച് തുടങ്ങുന്നു ...
"ഞാൻ സാദിഖ് , ഞാനിപ്പോൾ എൻറെ ശരീരത്തിൽ നിന്നും വേർപ്പെട്ടു .ഇനി കുറച്ച് സമയങ്ങൾക്കുള്ളിൽ ഞാൻ ഈ ഭൂമിയിൽ നിന്ന് തന്നെ മാഞ്ഞ് പോകും . അതിന് മുമ്പ് എന്റെ കഥ ഞാൻ നിങ്ങളോട് പറഞ്ഞുതരാം ..ഒരു പക്ഷെ നിങ്ങൾക്കിത്കേട്ടു എൻറെ ഗതി വരാതിരുന്നെങ്കിലോ ....!
വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത് . വളരെ ചെറുപ്പത്തിൽ തന്നെ എനിക്കെൻറെ ഉപ്പയെ നഷ്ടപ്പെട്ടു .നാടുവിട്ടു പോയതാണെന്നും മരണപ്പെട്ടെതാണെന്നും കേട്ടിട്ടുണ്ട് .സത്യം എന്താന്നറിയില്ല .എന്നെയും രണ്ട് സഹോദരിമാരെയും വളർത്താൻ ഉമ്മാക്ക് പലരുടെയും വീടുകളിൽ അടുക്കളപ്പണി ചെയ്യേണ്ടി വന്നിട്ടുണ്ട് .വളരെ ചെറിയ വീട് ..സഹോദരിമാർ പ്രായപൂർത്തിയായപ്പോൾ അവരെ സംരക്ഷിക്കാൻ മാത്രം അടച്ചൊറപ്പില്ലാത്ത വീട് .ഞാനും സഹോദരിമാരും വളരുന്നതിനനുസരിച്ച് കടങ്ങളും കടക്കാരും പെരുകി .ഒരു സഹോദരിയെ വിവാഹം ചൈതയക്കാൻ എൻറെ എല്ലാ സ്വപ്നങ്ങളും മാറ്റിവെച്ച് ഒരു സംസാരശേഷിയില്ലാത്ത പെണ്ണിനെ ആവിശ്യത്തിന് സ്ത്രീധനം വാങ്ങി ഞാൻ വിവാഹം കഴിച്ചു .വിവാഹം കഴിഞ്ഞപ്പോൾ എൻറെ ഉത്തരവാദിത്യങ്ങൾ ഒന്നുകൂടി കൂടി .അങ്ങനെ കടം വാങ്ങിയും മറ്റും ഞാൻ ദുബായിലേക്ക് ഒരു വിസ ഒപ്പിച്ചെടുത്തു .അങ്ങനെ ഞാൻ ദുബായിലെത്തി ."
പെട്ടന്ന് ആ മഞ്ഞ് രൂപത്തിന് രൂപ മാറ്റം സംഭവിക്കാൻ തുടങ്ങി .സംസാരം ഒരു മുഴങ്ങൽ മാത്രമായി ...ആ രൂപം തകർന്ന ചുമരിൽ പറ്റി നിന്നു ...വീണ്ടും സംസാരിച്ച് തുടങ്ങി ......
"എനിക്ക് പോകാനായെന്നു തോന്നുന്നു ..അതിന് മുമ്പ് ആ സംഭവം എനിക്ക് പറയാൻ കഴിഞ്ഞാൽ മതി .....
അങ്ങനെ ഞാൻ ദുബായിലെ ഒരു കമ്പിനിയിൽ വിസയടിച്ച് വളരെ തുച്ചമായ ശമ്പളത്തിന് പണിയെടുത്തു .റൂമും ഭക്ഷണവും മറ്റും കഴിഞ്ഞാൽ എൻറെ വീട്ടു ചിലവിനുള്ള കാശുതന്നെ കഷ്ടിച്ചേ അയക്കാൻ കഴിഞ്ഞിരുന്നുള്ളൂ .കടങ്ങൾ അങ്ങനെ തന്നെ നിന്നു .എട്ട് മാസം ആ കമ്പനിയിൽ പണിയെടുത്തിട്ടും എൻറെ കടങ്ങളുടെയും പ്രാരാബ്ദത്തിന്റെയും ഒരംശം പോലും കുറഞ്ഞില്ല .അങ്ങനെ വളരെയധികം സങ്കടപ്പെട്ടിരിക്കുമ്പോഴാണ് എൻറെ റൂമിൽ താമസിച്ചിരുന്ന അലി എന്ന സുഹൃത്ത് ഒരു വഴി തുറന്ന് ആ സന്തോഷവാർത്ത അറിയിച്ചത് ."
"ഏടാ ...നീയെന്തിനാ റ്റെന്ശനടിക്ക്ണ് ....നിനക്ക് കാശുണ്ടാക്കാനുള്ള ഒരു വഴിയുണ്ട് .ഒരു ഇന്ത്യൻ മണി എൻപതിനായിരം രൂപ ...തൽക്കാലം എന്തെങ്കിലും ആവിശ്യം നടക്കോലോ ..."
ആദ്യം അവനെന്നെ പരിഹസിക്കാണെന്ന് തോന്നി . പക്ഷെ അവൻ കാര്യമായിട്ടായിരുന്നു അത് പറഞ്ഞത് . ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് സ്വർണ്ണം കൊണ്ടുപോകുന്ന പണി . ഒരു റിസ്ക്കുമില്ല ..ഡ്യൂട്ടി അടച്ച് നിയമപരമായി കൊണ്ടുപോകുന്ന പണി .ഒറ്റ പോക്കിൽ എണ്‍പതിനായിരം രൂപ !. കേട്ടപ്പോൾ ആദ്യം ഭയപ്പെട്ടെങ്കിലും കാശിൻറെ കാര്യം ഓർത്തപ്പോൾ ....കടത്തിൻറെ കുറച്ച് ഭാഗമെങ്കിലും വീട്ടാൻ കഴിയുമല്ലോ എന്ന് ചിന്തിച്ചപ്പോൾ ..ഞാനതിന് സമ്മതം മൂളി .
അലി എന്നെ അവൻറെ സുഹൃത്തിൻറെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടുപോയി .എൻറെ വിസകൊപ്പിയും പാസ്പോട്ട് കോപ്പിയും അയാളെ ഏൽപ്പിച്ചു .രണ്ട്മൂന്ന് ദിവസത്തിനുള്ളിൽ പോകാൻ തയ്യാറായിക്കോളാൻ പറഞ്ഞു .എൻറെ മനസ്സ് കുറച്ച് സന്തോഷിച്ചു .കോഴിക്കോട്ട്ന്നു സ്വർണ്ണം കൊടുത്ത് നേരെ എൻറെ വീട്ടിൽ പോകാം ..സംസാര ശേഷിയില്ലാത്ത എൻറെ പാവം പെണ്ണിനെ ഒന്ന് കാണാം ..ഉമ്മയും പെങ്ങന്മാരുമോത്ത് കുറച്ച് ദിവസം കഴിയാം .. എന്നല്ലാം ഞാൻ മനസ്സിൽ കോട്ടകെട്ടി .
രണ്ട്ദിവസം കഴിഞ്ഞ് എനിക്ക് പോകാനുള്ള ടിക്കറ്റുമായി അലി റൂമിൽ വന്നു .അത് കണ്ടപ്പോൾ എനിക്ക് സന്തോഷം ഇരട്ടിച്ചു .ഉള്ളിൽ ഒരൽപം ഭയവും ഉണ്ടായിരുന്നു .
"ദേടാ ..ഈ കവറിനുള്ളിൽ ഒരു കോടുണ്ട് ....നീ കോയിക്കോട് ഏർപ്പോട്ടീ ചെന്നാ അവടെ ഒരാള് വന്ന് നിന്നോട് ഈ കോട് പറയും ..അയാക്കാണ് നീ സ്വർണ്ണം കൊടുക്കേണ്ടത്ട്ടാ .."
അലിയത് പറഞ്ഞപ്പോൾ എനിക്കൊരു സംശയം .
"അല്ലടാ ..അവർക്കെങ്ങനെ എന്നെ അറിയ്യാ ..."
"അതൊക്കെ അറിയും ..നീ ഇവടന്ന് കേറുന്നതിനു മുമ്പ് നിൻറെ ഫോട്ടോ എടുത്ത് അവർക്കയക്കും ...ആ പിന്നേ ..സ്വർണ്ണം അവര് നീ ഏർപ്പോട്ടിലെത്തിയാൽ അങ്ങോട്ട് കൊണ്ടുതരാന്നു പറഞ്ഞിട്ടുണ്ട് .കാശും അങ്ങോട്ട് കൊണ്ടുത്തരും ..."
"എടാ ..എനിക്ക് പേടിണ്ട് ..കൊഴപ്പാവോ ...?"
"എന്ത് കൊഴപ്പം ഇത് ഡ്യൂട്ടി അടച്ച് കൊണ്ടോണതല്ലേ....പിന്നെന്താ .."
"എന്നാലും .....?"
"ഒരന്നാലൂല്ല ..,ആ കവറിലെ കോഡുവായിച്ച് മനസ്സിലാക്കിക്കോ .. അല്ലെങ്കി മറക്കും ..."
"ആ അത് ശരിയാ ..ഞാനൊന്ന് നോക്കട്ടെ .."
അങ്ങനെ ഞാൻ കവർ പൊട്ടിച്ചു .സിനിമയിലെല്ലാം കേട്ട് പരിജയമുള്ളതാണ് ഈ കോഡ് പറയുന്ന സംഭവം ..അതിപ്പോ ഞാനും പറയുന്ന സീൻ ഓർത്തപ്പോൾ ഒരു ഗമയൊക്കെ തോന്നി .ഞാനത് വായിച്ച് നോക്കി .
"എന്താടാ കോഡ് ... രസമുല്ലതാണോ ."
"ഇതെന്താ ..പ്ലസ് പ്ലസ് 119 സി .റ്റി ...എന്നെഴുതീണ്ട് .ഇതാണോ കോഡ് "
"ആ അതെന്നാകും ...അത് മറക്കണ്ട ."
\
അങ്ങനെ അടുത്ത ദിവസം ഞാൻ ദുബായ് ഏർപോട്ടിലെത്തി .അലിയാണ് എന്നെ ഏർപ്പോട്ടിൽ വിടാൻ വന്നത് .കുറച്ച് സമയത്തിനു ശേഷം അവരും വന്നു .എൻറെ കയ്യിൽ ഒരു ബാഗും തന്നു .പിന്നെ കാശും .അപ്പോൾത്തന്നെ എൻറെ ഒരു ഫോട്ടോ അവരെടുത്തു .ഞാൻ അലിയോട് യാത്ര പറഞ്ഞ് ചെറിയൊരു നെഞ്ചിടിപ്പോടെ കോഴിക്കോട്ടേക്ക് യാത്രത്തിരിച്ചു .
വൈകീട്ട് നാല് മണിക്ക് ഞാൻ കോഴിക്കോടെത്തി .എൻറെ ഉള്ളിലെ ഭയം കൂടിവന്നു . കസ്റ്റംസിൽ കാശടച്ച് ഒരുപാട് വൈകിയാണ് ഞാൻ പുറത്തിറങ്ങിയത് .ഞാൻ ചുറ്റുപാടും നോക്കി . അധികം താമസിയാതെ ഒരാൾ എൻറെ അടുത്തുവന്നു .
"ഹലോ ..പ്ലസ് പ്ലസ് 119 സി.റ്റി .."
അയാള് കോഡ് പറഞ്ഞു .ഞാൻ തിരിച്ചും പറഞ്ഞു .ആ ബാഗ് ഞാൻ അയാളെ ഏൽപ്പിച്ചു .എൻറെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവെച്ചപൊലെ ...ഇനി നേരെ വീട്ടിൽ പോയി എല്ലാവരെയും ഒന്ന് കാണാം എന്ന സന്തോഷത്തോടെ ഞാൻ ഒരു ടാക്സി വിളിച്ചു . കാറ് പുറപ്പെട്ടു .
എൻറെ പെണ്ണിൻറെ മുഖവും മനസ്സിൽ കണ്ട് സ്വസ്ഥമായി ഒരു മാപ്പിളപ്പാട്ടിന്റെ ഈരടിയും കേട്ട് കാറിൽ ചാരിയിരിന്ന് യാത്ര ചെയ്തു .
പെട്ടന്ന് ഈ കാടിൻറെ അടുത്തുള്ള റോഡിലെത്തിയപ്പോൾ ഒരു ടാറ്റാ സുമോ വന്ന് ഞാൻ സഞ്ചരിച്ചിരുന്ന കാറ് തടഞ്ഞു .അതിൽ നിന്ന് നാലുപേരിറങ്ങി എന്നെ കാറിൽ നിന്നും വലിച്ച് പുറത്തേക്കിട്ടു .അവരുടെ കയ്യിലുണ്ടായിരുന്ന വാളും വടിയും കൊണ്ട് എന്നെ ആക്രമിക്കാൻ തുടങ്ങി ...ഇത് കണ്ട് ഭയന്ന ടാക്സിക്കാരൻ കാറെടുത്ത് പാഞ്ഞു . എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല ..പിന്നീട് മർദ്ധനത്തിനിടെ സ്വർണ്ണം ചോദിച്ചപ്പോൾ എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു ..അവർക്ക് സ്വർണ്ണം കിട്ടിയില്ല ..ഞാൻ കോഡ് പറഞ്ഞ് കൊടുത്തത് അലിയുടെ ആൾക്കായിരുന്നു ..അലി എന്നെ ചതിച്ചു ..!!
ഞാൻ സ്വർണ്ണവുമായി മുങ്ങിയെന്ന് കരുതി എന്നെ ആക്രമിക്കാൻ വന്ന ഗുണ്ടകളയിരുന്നു .ഞാൻ ഈ കുറ്റിക്കാട്ടിലേക്ക് ഓടി .അവരെന്നെ പിന്തുടർന്നു ...ഈ തകർന്ന കെട്ടിടത്തിൻറെ ഒരരികിൽ ഞാൻ ഒളിച്ചെങ്കിലും അവരെന്നെ കണ്ട് പിടിച്ച് വെട്ടി ക്കൊന്നു !!!!!!
എൻറെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഈ ശവശരീരത്തോടെ മണ്‍മറയാൻ പോകുന്നു ...എൻറെ ഭാര്യ ,ഉമ്മ ,സഹോദരിമാർ ....എല്ലാവരെയും തനിച്ചാക്കി ഞാൻ യാത്രയാകുന്നു ...ഞാൻ ...........എനിക്ക് ........"
ആ മഞ്ഞ് രൂപത്തിൻറെ സംസാരം നിലച്ചു .! അത് ആ മരച്ചില്ലകൾക്കിടയിലൂടെ ഉയർന്ന് മാഞ്ഞ് ഇല്ലാതായി ...കുളിർക്കാറ്റു നിലച്ചു !....ഇരുട്ട് മാഞ്ഞു ...കാടിൻറെ ഒരു കോണിൽ നിന്ന് വെള്ളപ്പരവതാനി വിരിച്ച്കൊണ്ട് പകലിൻറെ വെളിച്ചം പതിയെ തെളിഞ്ഞു തുടങ്ങി .
***ശുഭം ****
റൗഫ് റഹ്മത്തുള്ള വടക്കേകാട് ,

