Translate

Sunday, August 25, 2013

ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും ..!(കഥ )


 
പ്രവാസ ജിവിതം തുടങ്ങുന്നത് എന്റെ ഇരുപതാം വയസ്സിലാണ് . മൂന്ന് വർഷം ചെറുപ്പത്തിന്റെ ചൂടും മരുഭൂമിയുടെ ചൂടും കൊണ്ട് പണ്ടാരമടങ്ങിയുള്ള ഒരുജീവിതമായാണ് കഴിഞ്ഞുകൂടിയത് . ലക്ഷ്യ ബോധമില്ലാത്ത ഒരു പ്രായം . മൂന്ന് വർഷം തികഞ്ഞപ്പോൾ നാടൊന്നു കാണാൻ പൂതിയായി .
മൂന്ന് വർഷം കൊണ്ട് ഞാൻ എന്ത് നേടി എന്നായിരുന്നില്ല ചിന്ത . എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നായിരുന്നു . നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോൾ നേടിയത് ഒന്നുമല്ലന്ന് എനിക്ക് തോന്നി തുടങ്ങി . അത്കൊണ്ട് തന്നെ നാടൊന്നു കാണാൻ കൊതിച്ചതും .
നാട് ചെറിയ മാറ്റങ്ങൾക്ക് തലകുനിച്ച് കൊടുത്തിട്ടുണ്ടായിരുന്നു . പക്ഷെ അതിനെക്കാളേറെ എന്റെ കൂടെ നടന്നവരുടെയും എന്നേക്കാൾ പ്രായം കുറഞ്ഞവരുടെയും മാറ്റമായിരുന്നു എന്നെ അമ്പരപ്പിച്ചത് .
എന്റെ ഒരു സുഹൃത്ത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പഠിക്കുന്നു . അവന്റെ കാര്യത്തിൽ വലിയ അമ്പരപ്പൊന്നും തോന്നിയില്ല . കാരണം ഞാൻ മൂന്ന് വർഷം മുമ്പ് നാട് വിടുമ്പോൾ അവൻ അതെ കോളേജിൽ തന്നെ ആയിരുന്നു . ഷഫീക്ക് , അതാണ് ആ മഹാന്റെ പേര് . എന്നാൽ എന്റെ മറ്റൊരു സുഹൃത്തായ ഷുക്കൂർ , പള്ളിക്കമ്മറ്റിയും രാഷ്ട്രീയവുമായി തകർക്കുകയായിരുന്നു . അതിൽ ഒരൽപം അസൂയ ഇല്ലാതില്ലാതില്ല .., !
ഞാൻ ഗൾഫിന്റെ ദുരിതങ്ങൾ പാസ്സ്പോട്ടിന്റെ കൂടെ പെട്ടിയിൽ വെച്ച് പൂട്ടി . എന്നിട്ട് ഗൾഫിനെ ഒരു സ്വർഗ്ഗ പൂങ്കാവനമാക്കി അവർക്ക് മുന്നിൽ എന്റെ തിരക്കഥയിൽ അവതരിപ്പിച്ചു കൊടുത്തു . സംഗതി ഏറ്റു . അവർക്കെന്നോട് സ്നേഹമോ ബഹുമാനമോ എന്തൊക്കെയോ തോന്നിയെന്ന് അവരുടെ പെരുമാറ്റത്തിൽ തോന്നി .
അവർക്ക് മുന്നിൽ ഞാൻ പക്ക്വത വന്ന ഒരാണായി . ഞാൻ ഒരു പെണ്ണ്‍ കെട്ടാൻ സാധ്യതയുണ്ടെന്നുവരെ കാച്ചി കളഞ്ഞു . പാവം അവരത് വിശ്വസിച്ചു . അതെങ്ങാനം എന്റെ വീട്ടിലറിഞ്ഞിരുന്നെങ്കിൽ ...! ഹോ .. !!
കോളേജിൽ പഠിക്കുന്ന ഷഫീക്ക് കാര്യമായിത്തന്നെ എനിക്ക് പെണ്ണ് നോക്കി . പുറത്തെവിടെയുമല്ല അവന്റെ കോളേജിൽ കൂടെ പഠിക്കുന്ന കുട്ടിയെ തന്നെ ആ സ്നേഹ സമ്പന്നൻ എനിക്ക് വേണ്ടി ആലോചിച്ചു .
ആദ്യം അവളുമായി ഫോണിൽ സംസാരിച്ചു . നല്ല ശബ്ദം , കാര്യമായി തന്നെ ആലോചിച്ചാലെന്തന്നുവരെ ഞാൻ ചിന്തിച്ചു . അവളോട്‌ സംസാരിച്ചപ്പോൾ അവൾക്കും എന്നെ പറ്റിയെന്നൊരു തോന്നൽ മിന്നൽ പോലെ മനസ്സിൽ തെളിഞ്ഞു . അവളെ കാണണം എന്നായി പിന്നെ . ഷഫീക്ക് അവന്റെ സ്നേഹവാതിൽ വീണ്ടും തുറന്നു .
"പിന്നെന്താടാ ..നീ നാളെ കോളേജിൽ വാ ... നിനക്ക് കണ്ട് സംസാരിക്കാനുള്ള വകുപ്പ് ഞാനുണ്ടാക്കി തരാടാ .."
ഹോ !...എന്തൊരു വാക്കുകളാണ് അത് . അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നി . ഞാൻ മൂന്ന് വർഷത്തെ പ്രവാസ ജീവിതം കൊണ്ട് കുറച്ച് സുന്ദരനായിട്ടുണ്ട് എന്ന ഒറ്റ പ്രതീക്ഷയിലാണ് അവനിതിനെല്ലാം നിൽക്കുന്നത് .
ഞാൻ ആ സന്തോഷ വിവരം ഷുക്കൂറിനെ അറിയിച്ചു . പെണ്‍കുട്ടികളെ കയ്യിലിട്ട് അമ്മാനമാടുന്നവനാണ് ഷുക്കൂർ . ഒരു പെണ്ണിനെ വളക്കാൻ അവനു അധികം സമയമൊന്നും വേണ്ട . എനിക്കാണെങ്കിൽ പെണ്‍കുട്ടികളോട് സംസാരിക്കാൻ വലിയ ചമ്മലാണ് . അത് കൊണ്ട് തന്നെ നാളെ കോളേജിൽ പോകുമ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ അവനോട് വരാൻ പറഞ്ഞു . എന്റെ ഭാഗ്യം .അവൻ സമ്മതിച്ചു .
പിറ്റേ ദിവസം പരമാവതി ഗ്ലാമറായി തന്നെ ഞാൻ ഇറങ്ങി . ജിവിതത്തിലെ ആദ്യ പെണ്ണ് കാണൽ ചടങ്ങിന് . കൂടെ ഷുക്കൂറും .
പഠിക്കാനായി കോളേജിൽ പോയിട്ടില്ല . ആദ്യമായി അങ്ങനെ കോളേജിന്റെ പടി കയറി . ഇങ്ങനെയെങ്കിലും കോളേജിന്റെ പടികേറാത്തവനെന്ന പേര് ദോഷം മാറികിട്ടാണെങ്കിൽ കിട്ടെട്ടെന്ന് കരുതി .
ഷഫീക്ക് ഞങ്ങളെ കണ്ടപാടെ ഓടിവന്നു .അവന്റെ മുഖത്ത് സന്തോഷം . ഞങ്ങളെ അവൻ കോളേജ് അങ്കണത്തിലെ ഒരുമരച്ചുവട്ടിലേക്ക് കൂട്ടി കൊണ്ടുപോയി . അവിടെ എനിക്ക് കാണേണ്ട പെണ്ണും അവളുടെ കൂട്ടുകാരിയും ഞങ്ങളെ കാത്തിരിപ്പായിരുന്നു . ഞങ്ങൾ പരസ്പരം പരിജയപ്പെട്ടു . ഒരുപാട് സംസാരിച്ചു .തമാശകൾ പറഞ്ഞു . എനിക്ക് വേണ്ടി വാതോരാതെ ഷുക്കൂർ സംസാരിച്ചു .എനിക്ക് കുട്ടിയെ നന്നേ ബോധിച്ചു . ഞങ്ങൾ അവിടന്ന് പിരിയുമ്പോൾ ഷഫീക്ക് അവളുടെ മനസ്സറിഞ്ഞ് രാത്രി പറയാമെന്ന് എന്നോട് സ്വകാര്യം പറഞ്ഞു .
അന്ന് രാത്രി ഞാൻ ഷഫീക്കിനെയും കാത്ത് പീടിക കോലായിൽ ഇരുന്നത് വെറുതെ ആയി അവൻ വന്നില്ല .അവനെ തിരഞ്ഞ് വീട്ടിൽ പോയി .അവനെ കണ്ടില്ല . ദിവസം രണ്ടു കഴിഞ്ഞു . എന്നെ കാണുമ്പോൾ പറയാം എന്നും പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി .
മൂന്നാം ദിവസം ... "പറയടാ ..എന്താ അവൾ പറഞ്ഞത് .."
അവൻ എന്റെ മുകത്ത് നോക്കാതെ പറഞ്ഞു .."അവൾക്ക് നിന്നെയല്ല നിന്റെകൂടെ വന്ന ഷുക്കൂറിനെയാണ് ഇഷ്ടപെട്ടത് ..അവന്റെ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടത്രെ ..."
കുറച്ച് സമയം നിശബ്ദത ...................... പിന്നെ അവൻ തുടർന്നു . "നിനക്ക് ഒറ്റക്ക് വന്നാ പോരെ എന്തിനാ യ്യ് ഓനെയും കൊണ്ട് വന്നേ ...ഇഞി അന്റെ കാര്യത്തില് ഞാൻ ഇടപെടില്ല ..തെണ്ടി ...വെറുതെ ആളെ നാറ്റിക്കാൻ ..."
ഇതും പറഞ്ഞ് അവൻ ധ്രിതിയിൽ നടന്ന് നീങ്ങി .
ഞാൻ ആകെ തകർന്നു പോയി . ഒപ്പം ഒരു പാഠം കൂടി പഠിച്ചു . പെണ്ണ് കാണാൻ പോകുമ്പോൾ തനിച്ച് പോവുക !..അല്ലെങ്കിൽ നമ്മെക്കാളും കഴിവും സൗന്ദര്യവും കുറഞ്ഞവനെ കൂടെ കൊണ്ട് പോവുക ..., എന്താ ചെയ്യാ..എനിക്കൊരു അബദ്ധം പറ്റി ..ഏത് പോലീസുകാരനും ഒരബദ്ധം പറ്റും .
നാണം കെട്ടു എന്ന് പറയാലോ.  ..ലീവ് തീർന്നു ഞാൻ തിരിച്ച് പോകാൻ തയ്യാറായി .സത്യത്തിൽ ലീവ് തീർന്നതല്ല .നാട്ടിൽ നാണം കെട്ട് നിൽക്കുന്നതിലും നല്ലത് മരുഭൂമിയിലെ ചൂട് കൊണ്ട് നില്ക്കുന്നതാണ് നല്ലതെന്ന് തോന്നി . അടുത്ത വരവിന് ഒരു പെണ്ണ് കെട്ടി പെണ്ണന്ന വർഗ്ഗത്തോട്‌ പകരം വീട്ടുമെന്ന തീരുമാനത്തോടെ വീണ്ടും പ്രവാസത്തിന്റെ കൊടുമുടിയിലേക്ക് .
......................................................................... പോകുമ്പോൾ ഷഫീക്കിനോട് യാത്ര പറഞ്ഞു . ഷുക്കൂറിനോട് പറയാൻ എനിക്ക് മനസ്സില്ല .. ദ്രോഹി ...!

***********************ശുഭം ********************
                                                                                                     റൗഫ് റഹ്മത്തുള്ള ,

1 comment:

അഭിപ്രായം അറിയിക്കുക